Monday, December 24, 2007

യാത്രാമൊഴി

അയാളുറ്റെ അവധിക്ക് വിരാമമായി.

നാടിന്റെ നനഞ്ഞ മണ്ണിലേക്ക് എത്ര വേഗത്തിലാണ് ദിവസഫലങ്ങള്‍ കൊഴിഞ്ഞ് വീണത്.

വീണ്ടും മണല്‍ പരപ്പിന്റെ പൊള്ളുന്ന യഥാര്‍ത്യത്തിലേക്ക്. ഇഴഞ്ഞ് നീങ്ങുന്ന വര്‍ഷങ്ങളുടെ ഇടവേളകളിലേക്ക്.

മൂന്ന് വയസ്സുകാരിയായ മകളോട് യാത്രപറയവേ അയാള്‍ ചോദിച്ചു. “അടുത്ത പ്രാവശ്യം ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ മോള്‍ക്ക് ഉപ്പ എന്താണ് കൊണ്ട് വരേണ്ടത്”.

“എന്നും കാണാന്‍ പറ്റുന്ന ഒരു ഉപ്പയെ കൊണ്ടുവന്നാല്‍ മതി”

അവളുടെ വാക്കുകളുടെ മുല്‍മുനയേറ്റ് അയാള്‍ പിറ്റഞ്ഞു. പിന്നെ, ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട ഒരു തടവ്പുള്ളിയെപ്പോലെ അയാള്‍ വീട്ടില്‍നിന്നിറങ്ങി.

-----------------------
ഉസ്മാന്‍ ഇരുമ്പുഴി

അഡിക്റ്റ്

എന്റെ വീട് ഒരു കുന്നിന്റെ നെറുകയിലാണ്. വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത അവസാനിക്കുന്നിടത്ത് മൊട്ടക്കുന്ന്. തീനാമ്പുകള്‍ നക്കിയ ഉണങ്ങിയ കുറ്റിച്ചെടികള്‍ മാത്രം. ദാഹജലം ഞങ്ങളെ എന്നു, അലട്ടുന്ന ഒരു പ്രശ്നമാണ്. വെള്ളംകുടിക്കാന്‍ ഞാന്‍ കുന്നിറങ്ങി താഴ്വരയിലെത്തും. വെള്ളം കുടിച്ച് കുത്തനെയുള്ള പാത ചവിട്ടി കുന്നിന്‍ മുകളിലുള്ള എന്റെ വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ വീണ്ടും ദാഹാര്‍ത്തനായിരിക്കും. ദാഹം തീര്‍ക്കാന്‍ വീണ്ടും കുന്നിറങ്ങുന്നു. ഈ ചക്രികചലനം ഒരനിവാര്യതയായിരിക്കുന്നു എനിക്കിപ്പോള്‍.

പക്ഷെ, ഞാന്‍ വെള്ളത്തിന് അഡിക്റ്റ് ആണെന്ന് നിങ്ങളെന്നെ കുറ്റപ്പെടുത്തുന്നതെന്തിന്.

---------------------------
ഉസ്മാന്‍ ഇരുമ്പുഴി

പരാശ്രയം

ഒരു കാര്യത്തിലും ആരെയും ആശ്രയിക്കാതിരിക്കുക, അതായിരുന്നു ജീവിതത്തിലെ അയാളുടെ തത്വശാസ്ത്രം.

മരണത്തിലും ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അതുകൊണ്ടാണല്ലോ, സ്വയം ഖബര്‍ കുഴിച്ച്, മൂന്ന് കഷ്ണം വെളുത്ത ശീലയില്‍ സ്വന്തം ദേഹം പൊതിഞ്ഞ്, താടിയെല്ല് തലയടക്കം ഒരു ശീലകൊണ്ട് കെട്ടി, നാസാരന്ധ്രങ്ങളില്‍ പഞ്ഞിതിരുകി, കണ്ണുകള്‍ തിരുമ്മിയടച്ച്, പടിഞ്ഞാറേക്ക് തല ചെരിച്ച് വെച്ച് അയാള്‍ മരണത്തെ കാത്തു കിടന്നത്.

പള്ളിക്കാട്ടിലെ പൊള്ളുന്ന ചൂടില്‍ മ്ര്ഹ്തിയുടെ കാലൊച്ചക്ക് കാതോര്‍ക്കവേ അയാള്‍ മോഹിച്ചു. മണ്ണിട്ടുമൂടുവാന്‍ ആരെങ്കിലും ഈ വഴി വന്നെങ്കില്‍.!!
----------------------
ഉസ്മന്‍ ഇരുമ്പുഴി

എന്റെ ആദ്യ കഥ

‘ആത്മഹത്യ’ എന്ന പേരില്‍ കഥാ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് എന്റെ അദ്യത്തെ കഥ.

ആദ്യത്തെ കഥയെക്കുറിച്ച് പറയുന്നതിന് മുമ്പ് ഞാനെന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയാം. അസ്വസ്ഥതകള്‍ നിറഞ്ഞ ബാല്യകാലം മനസ്സില്‍ കോറിയിട്ട ഒരുപാട് കാര്യങ്ങള്‍. അപഭ്രംശം വന്ന ഓര്‍മ്മകളിലൊന്നും ഉപ്പയുടെ മുഖമില്ല. എനിക്ക് നാല് വയസ്സുള്ളപ്പോള്‍ മരണപ്പെട്ട ഉപ്പയുടെ രൂപത്തിന് ഉമ്മയുടെ കണ്ണുനീരിന്റെ നനവായിരുന്നു. യത്തീംകുട്ടികള്‍ക്ക് ചോറുകൊടുക്കാന്‍ നേര്‍ച്ചയാക്കുന്ന പണക്കാര്‍ അനാഥക്കുട്ടികളെ തേടി മദ്രസയിലെത്തും. ബാപ്പയില്ലാത്തവര്‍ എഴുന്നേറ്റ് നില്‍ക്കുക എന്ന് മൊല്ലാക്ക പറയുമ്പോള്‍ എണീക്കാതെ ഞാന്‍ ബഞ്ചില്‍ തന്നെയിരിക്കും. ആരുടേയും ഔദാര്യം ആഗ്രഹിക്കാത്ത എന്റെ ബാല്യമനസ്സിന് നന്ദി. അമ്മാവന്‍ അന്ത്രുകാക്ക ആഴ്ചതോറും തരുന്ന 20 രൂപ കൊണ്ട് അന്തസ്സായി 6 വയറുകള്‍ പുലരുന്ന കാലം. അനാഥത്വത്തിന്റെ വ്യഥ ഉള്ളിലൊളിപ്പിച്ച് തെളിവെയിലില്‍ പുഴയോരത്ത് കൂടെ നടന്ന് നേരം കളയുന്ന നാളുകള്‍.

ഒഴിവ് സമയങ്ങളില്‍ വീടിന്റെ ഇറയത്തിരുന്ന് ഞാനും ഇഞ്ഞക്കാക്ക് എന്ന് ഞാന്‍ വിളിക്കുന്ന ജ്യേഷ്ഠനും ഒരുപാട് സങ്കല്‍പ്പ കഥകള്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ സഭാഷണങ്ങളിലൂടെ വിരിഞ്ഞുവരുന്ന കഥാപാത്രങ്ങള്‍ പണക്കാരായിരുന്നു. അവരുടെ പേരുകളാവട്ടേ വലരെ വിചിത്രവും. മന്താണിക്കാക്കയായിരുന്നു പ്രധാന കഥാപത്രം. അയാളുടെ മകന് നോട്ടടിക്കുന്ന കമ്പനിയില്‍ ജോലി. മന്താണിക്കാക്ക എന്ന് പേരുള്ള ഒരാളെ ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ കേട്ടിട്ടില്ല.

ഭക്ഷണത്തേക്കാള്‍ കൂടുതല്‍ വീട്ടിലുണ്ടായിരുന്നത് പുസ്ഥകങ്ങളായിരുന്നു. നാടകഭ്രാന്തും സാഹിത്യസമാജവുമായി നടന്നിരുന്ന കാലിക്കാക്ക. ഉത്തരവാദിത്വങ്ങളുടെ നടുക്കയത്തിലും സാഹിത്യം ഇഷ്ടപ്പെട്ടിരുന്ന വല്ല്യാക്ക. പക്ഷെ എന്റെ ബാല്യകൌമാര ദിനങ്ങള്‍ മുഴുവന്‍ ഹംസു എന്ന് പേരുള്ള എന്റെ ചെറ്യാക്കയെ ചുറ്റിപ്പറ്റിയായിരുന്നല്ലോ.

കുറച്ച് കാലം മാത്രം ഈ ഭൂമിയില്‍ ജീവിച്ച് അകാലത്തില്‍ ഞങ്ങളെവിട്ട് പോയ എന്റെ പ്രിയസഹോദരന്‍. മാനസികാ‍സ്വാസ്ഥ്യത്തിന്റെ തടവറയില്‍ കഴിയുമ്പോഴും ലേഖനങ്ങളും കഥകളും എഴുതി സമ്മാനങ്ങള്‍ നേടാറുള്ള എന്റെ ചെറിയാക്ക.

വേനലിലും മഴ്യിലും മഞ്ഞിലും അലിഞ്ഞുപോകാത്ത സ്നേഹം തന്ന എന്റെ ചെറിയാക്ക. എന്റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി തരാറുള്ള, ഒരു ചങ്ങാതിയെ പോലെ എന്നോട് പെരുമാറുന്ന എന്റെ ജേഷ്ഠന്‍.

എന്റെ മനസ്സില്‍ സാഹിത്യത്തോടുള്ള താല്പര്യത്തിന്റെ ആദ്യത്തെ വിത്തെറിഞ്ഞത് ചെറിയാക്കയായിരുന്നു. ആരൊക്കെയാണ് നല്ല എഴുത്തുകാര്‍, ഏത് പുസ്തകങ്ങളാണ് നല്ലത് എന്നൊക്കെ എന്നോട് ചെറിയാക്ക വിശദമായി പറഞ്ഞുതരും.

മനോരോഗ ചികിത്സാകേന്ദ്രങ്ങളിലും പിന്നെ വിടിന്റെ ഇത്തിരിവട്ടത്തിലും അശാന്തമായ മനസ്സുമായി ജീവിക്കുന്നതിനിടക്ക് ചെറിയാക്ക ഒരുപാട് ആത്മഹത്യാ ശ്രമങ്ങള്‍ നടത്തി. തൊടിയില്‍ ഒരു ചക്ക വീഴുന്ന ശബ്ദം കേട്ടാല്‍ ചെറിയാക്കയുടെ ആത്മഹത്യാശ്രമമാണന്ന് സംശയിച്ച് ഞങ്ങള്‍ കിണറ്റിന്‍ കരയിലേക്ക് ഓടുമായിരുന്നു.

ആത്മഹത്യാപ്രവണതയുള്ളത് കൊണ്ട് മുഴുവന്‍ സമയങ്ങളിലും ചെറിയാക്കയെ ശ്രദ്ധിക്കുകയാണ് എന്റെ ജോലി. ചെറിയാക്കയെ നോക്കാന്‍ എപ്പോഴും വീട്ടിലുണ്ടാവണമെന്ന കാരണത്താല്‍ സമപ്രായക്കാരൊന്നിച്ച് കളിച്ചുല്ലസിക്കാന്‍ എനിക്ക് കഴിയാറില്ല. അന്നേരം ഞാന്‍ പുസ്തകങ്ങളില്‍ അഭയം തേടും. വായനയുടെ ലോകത്തില്‍ മുഴുകവേ പുതിയൊരു ലോകം എനിക്കു മുന്നില്‍ തുറന്നു.

പരീക്ഷയുടെ തലേ ദിവസം പോലും നോവല്‍ വായനയില്‍ മുഴുകുമ്പോള്‍ പരീക്ഷക്ക് വേണ്ടി മോന്‍ നന്നായി പഠിക്കുന്നുണ്ട് എന്ന് തെറ്റിദ്ധരിക്കുന്ന പാവം ഉമ്മ.

വായന തുറന്ന് തന്ന അത്ഭുതലോകത്തില്‍ വിഹരിക്കവേ ഒരു എഴുത്ത്കാരനാവണം എന്ന മോഹം എന്നില്‍ കിളിര്‍ത്തു. കെട്ടുകഥകളുടെ നിര്‍വ്ര്ഹ്തി നുകരാന്‍ എനിക്കും എന്ത് കൊണ്ട് സ്വന്തമായി എഴുതിക്കൂടാ..പക്ഷെ, എന്തിനെക്കുറിച്ചെഴുതും, അയല്പക്കത്തെ കുഞ്ഞുപ്പെണ്ണിന്റെ മകള്‍ വസന്തയെക്കുറിച്ചായലോ. കുമാരന്റെ ചുവന്ന കണ്ണുകള്‍ ഓര്‍മ്മയിലെത്തവേ ആ ചിന്തയില്‍ നിന്ന് ഞാന്‍ പിന്തിരിഞ്ഞു.

ചിത്തഭ്രമത്തിന്റെ ചിതല്‍പുറ്റില്‍ കഴിയുന്ന എന്റെ ചെറിയാക്കയുടെ ആത്മഹത്യചെയ്യാനുള്ള ത്വരയെപ്പറ്റി എഴുതാന്‍ തീരുമാനിച്ചു. ആത്മഹത്യ ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ട ചെറിയാക്ക എന്റെ മുന്നില്‍ ഒരു കഥയല്ലല്ലോ. ജീവിക്കുന്ന ഒരു സത്യം തന്നെയാണല്ലോ.

ജനലഴികള്‍ക്കിടയിലൂടെ ചെരിഞ്ഞ് വീഴുന്ന മഞ്ഞ സൂര്യ വെളിച്ചത്തില്‍ ചിന്തകളെ മേയാന്‍ വിട്ട് ഞാനിരുന്നു. കടലാസിന്റെ ശുഭ്രതയിലേക്ക് പിറന്ന് വീഴാന്‍ മടിക്കുന്ന വാക്കുകള്‍. ഒന്നും എഴുതാന്‍ പറ്റുന്നില്ല. എഴുതിത്തുടങ്ങിയത് വെട്ടി.

ഒരുപാട് ചിത്രങ്ങള്‍ മനസ്സില്‍ തിക്കിത്തിരക്കി വരുന്നു. പക്ഷെ അവക്കൊന്നും അടുക്കും ചിട്ടയുമില്ലായിരുന്നു. എന്തൊക്കെയോ എഴുതി. ഇല്ല കഥ ശരിയാവുന്നില്ല.

ഞാന്‍ ചാലിച്ച് വച്ച എല്ലാ വര്‍ണ്ണങ്ങള്‍ക്കുമപ്പുറത്തെ വലിയ പ്രതലത്തില്‍ നിന്നുകൊണ്ട് ചെറിയാക്ക ജീവിക്കുന്നു. കടലാസിലേക്ക് നോക്കിക്കൊണ്ട് വാക്കുകള്‍ക്ക് വേണ്ടി വീര്‍പ്പുമുട്ടുന്ന ഞാന്‍. ഒരു വാചകം എഴുതാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലങ്കില്‍ ആഴ്ചകള്‍. വിരല്‍തുമ്പുകള്‍ അക്ഷരം മറക്കുന്നു. കഥയെഴുത്ത് വേണ്ടന്ന് വെച്ച് ഞാന്‍ കടലാസുകള്‍ മേശക്കുള്ളില്‍ ഉപേക്ഷിച്ചു. മാസങ്ങള്‍ കടന്ന് പോയി. അതിനിടക്ക് വീണ്ടും ചെറിയാക്കയുടെ ആത്മഹത്യാ ശ്രമങ്ങള്‍.

ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത കഥ പക്ഷെ എന്റെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. പിറ്റെ ദിവസം രാവിലെ ഊണര്‍ന്നത് തന്നെ കഥയെഴുതണം എന്ന ചിന്തയോടെയാണ്. മഴക്കാലം മൂര്‍ദ്ധന്യതയിലായിരുന്നു അപ്പോള്‍. നിറഞ്ഞ് നില്‍ക്കുന്ന കിണറ്റിലേക്ക് വീണ്ടും ചെറിയാക്ക എടുത്ത് ചാടി. ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ കിണറിന്റെ ചുറ്റുപടികളില്‍ പിടിച്ച് നില്‍ക്കുന്ന ചെറിയാക്ക. കയ്യെത്താത്ത അകലത്തുനിന്ന് മരണം അയാളെ നോക്കി പല്ലിളിച്ചു എന്ന വാക്ക് അന്നേരം എന്റെ മനസ്സിലേക്ക് ഓടിയെത്തി.

എന്റെ മുന്നില്‍ കഥയുടെ പൂര്‍ണ്ണരൂപം തെളിഞ്ഞു വന്നു. ആത്മഹത്യ ചെയ്യാനുള്ള എല്ലാമാര്‍ഗ്ഗങ്ങളും ഒന്നിച്ച് ഉപയോഗിച്ചിട്ടും മരണപ്പെടാത്ത ഒരാളെക്കുറിച്ചായിരുന്നു ആ കഥ. നമ്പൂതിരിയുടെ രേഖാചിത്രത്തോടെ അച്ചടിമഷി പുരണ്ട് വന്ന ആ കഥ പക്ഷെ ചെറിയാക്കക്ക് കാണിച്ച്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അസ്വസ്ഥതയുടെ ഒരു മണ്‍ തരിപോലും നുള്ളിയിട്ട് ചെറിയാക്കയെ വേദനിപ്പിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട ഈ ചെറിയാക്കാക്കായാണ് എന്റെ ഈ ചെറുകഥാ സമാഹാരം ഞാന്‍ സമര്‍പ്പിക്കുന്നത്.

ഇതാണെന്റെ ആദ്യത്തെ കഥയുടെ കഥ.

നമ്മുടെ മനസ്സിന്റെ ലോകങ്ങളില്‍ മരുഭൂമികള്‍ വളരുന്ന ഈ കാലത്ത് എവിടെയെങ്കിലും ഒരു പച്ചപ്പ് കാണുമ്പോഴുള്ള ആഹ്ലാദം, അവ കഥാരൂപത്തില്‍ അവതരിപ്പിക്കാനാണ് എനിക്കിഷ്ടം. മനുഷ്യന്റെ സ്വപ്നങ്ങളിലേക്കും സ്വപ്നഭംഗങ്ങളിലേക്കും ഞാന്‍ നറ്റത്തുന്ന യാത്രയാണ് എന്റെ കഥകള്‍.

ഞാന്‍ പടച്ചവനോട് പ്രാര്‍ത്തിക്കുന്നു, സ്വപ്നങ്ങള്‍ കാണാനുള്ള കഴിവ്, ജീവിതത്തെക്കുറിച്ച് സത്യങ്ങള്‍ പറയാനുള്ള കഴിവ് എനിക്ക് തരണേ എന്ന്.
------------------------
ഉസ്മാന്‍ ഇരുമ്പുഴി

Tuesday, December 11, 2007

നാഗമ്മയുടെ വിധി

ചൂലുകള്‍ വില്‍ക്കുകായായിരുന്നു നാഗമ്മയുടെ ജോലി. തെരുവുകള്‍ തോറും വിളിച്ചുപറഞ്ഞ് സന്ധ്യവരെ അലയും.

അന്ന് എല്ലാ ചൂലുകളും അവള്‍ വിറ്റഴിച്ചു. ഒഴിന്ഞ്ഞ കുട്ടയും നിറഞ്ഞ മടിശീലയുമായി അവള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയില്‍ വച്ച് അവളുടെ എല്ലാസമ്പാദ്യവും തട്ടിപ്പറിച്ച് ഒരാള്‍ കടന്ന് കളഞ്ഞു.

പ്രതിരോധിക്കാന്‍ ഒരു ചൂലുപോലും കയ്യില്‍ ഇല്ലത്തിന്‍ ആ ദിവസത്തെ അവള്‍ ശപിച്ചു.

പാചക രത്നം

അടുക്കളയില്‍ തുറന്നുവച്ച പാചക പുസ്തകത്തിന്റെ താളുകളില്‍ തലപൂഴുത്തി അവള്‍ ചേരുവകള്‍ ഓരോന്നും ചേര്‍ക്കാന്‍ തുടങ്ങി. മുളക് പൊടി, മല്ലിപ്പൊടി, പഞ്ചസാര, ഉപ്പ് പാകത്തിന്‍.

തീന് മേശയില്‍ നിരത്തിയ വിഭവങ്ങള്‍ക്ക് പാചക പുസ്തകത്തിന്റെ ചുവയുണ്ടായിരുന്നു.

ദിനചര്യ

ദുര്‍മേദസ്സ് പിടിച്ച ഞങ്ങളുടെ ഓഫീസര്‍ക്ക് അയാളുടേതായ ദിനചര്യ ഉണ്ട്.

രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ഒരു കിലോമീറ്റര്‍ നടത്തം.

ഏഴ്മണി മുതല്‍ എട്ടുമണിവരെ യോഗഭ്യാസം, പിന്നെ എണ്ണതേച്ചു കുളി, വിസ്തരിച്ചുള്ള് പ്രാതല്‍.

പത്ത് മണിക്ക് ഓഫീസില്‍ വരുന്ന ഞങ്ങളുടെ മേഷാവി അഞ്ചു മണിക്ക് പ്യൂണ്‍ തട്ടിയുണര്‍ത്തുന്നത് വരെ സുഖമായി ഉറങ്ങുന്നു.

ക്യാമറക്കണ്ണ്

വിവാഹഫോട്ടോ എടുക്കാന്‍ ചെന്ന ദമ്പതികളെ കസേരകളിലിരുത്തി ഫോട്ടോഗ്രാഫര്‍ ക്യാമറക്കണ്ണിലൂടെ തിരിഞ്ഞും മറിഞ്ഞും നോക്കി.

വരന്‍ ഇരിക്കുന്ന ഭാഗം വല്ലാതെ താഴ്ന്നിരിക്കുന്നു. വരനോട് ഉയര്‍ന്ന് ഇരിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ വളരെ പ്രയാസപ്പെട്ട് ഉയരാന്‍ ശ്രമിച്ചെങ്കിലും ഏതോ കനത്ത ഭാരത്താല്‍ ബന്ധനസ്ഥനായത് പോലെ അയാള്‍ക്ക് ഉയര്‍ന്നിരിക്കാന്‍ കഴിയുന്നില്ല. ഫോട്ടോഗ്രാഫര്‍ തന്നെ അയാളെ ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ, ഭാരം കൊണ്ട് വരന്റെ ഇരിപ്പിടം നിലത്തേക്ക് താഴ്ന്ന് പോയിരുന്നു. അകക്കണ്ണിലൂടെ സസൂക്ഷ്മം വീക്ഷിച്ചപ്പോള്‍ ഫോട്ടോഗ്രഫറ്ക്ക് കാരണം ബോധ്യമായി.

വരന്റെ മടിയില്‍ സ്ത്രീധനത്തുകയുടെ ഭാണ്ഡം

Monday, December 10, 2007

പട്ടാള ഭരണം

ജനാധിപത്യമോ പട്ടാല ഭരണമോ ഇന്ത്യയുടെ ഭാവിക്ക് നല്ലത്. അതായിരുന്നു തര്‍ക്കവിഷയം. ജനാധിപത്യമാണ് നല്ലെതെന്ന് ശക്തിയായി വാദിച്ചത് ഞാനാണ്‍. തര്‍ക്കം മൂത്ത് അടിപിടിയില്‍ കലാശിക്കുമെന്ന ഘട്ടത്തിലായി.

അപ്പോഴാണ്‍, പട്ടാളത്തില്‍ നിന്ന് ആയിടെ ലീവില്‍ വന്ന എന്റെ അച്ചന്‍ ചെവിക്ക് പിടിച്ച് വലിച്ച് എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

^^^^^^^^
അഭ്യാസം

ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന മകനെ ഇത്തിരി മലയാളം പഠിപ്പിക്കണമെന്ന് അച്ചന്‌ വല്ലാത്ത ആശ. മലയാളം തീരെ വേണ്ടെന്ന് മമ്മിക്ക്‌ വാശി.

ത്രിശങ്കുസ്വര്‍ഗ്ഗത്തിലായ കുട്ടി അവന്റെ ബുക്കില്‍ ഇങ്ങനെ എഴുതി.